കവരത്തി: കേന്ദ്രം ലക്ഷദ്വീപ് ഭരണത്തിനായി ചുമതലപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽഎസ്എ) സന്ധിയില്ലാ സമരങ്ങളുമായി പ്രതിരോധ നിരയിലേക്ക്.
100 ശതമാനവും സാധാരണക്കാരായ ന്യൂനപക്ഷങ്ങൾ വസിക്കുന്ന ദ്വീപാണ് ലക്ഷദ്വീപ്. ഇത്തരമൊരു ജനസമൂഹം വസിക്കുന്ന ദേശത്ത് അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളെ വിലക്കികൊണ്ടുള്ള നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം, പശു, പോത്ത് തുടങ്ങിയവയെ അറുക്കാനോ കഴിക്കാനോ പാടില്ല എന്ന നിയമം നടപ്പിലാക്കൽ, ലോകത്തിൽ തന്നെ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് പോലുള്ള നിയമങ്ങൾ കൊണ്ടുവന്ന് സമരക്കാരെയും പ്രതിഷേധക്കാരെയും കേസുകളിൽ കുടുക്കി പീഡിപ്പിക്കുക, കൊച്ചി-കോഴിക്കോട് പോർട്ടുകളിലേക്കുള്ള യാത്ര മംഗലാപുരത്തേക്ക് നീക്കാനുള്ള അണിയറ നീക്കങ്ങൾ, കേന്ദ്രത്തിനെതിരെ ശബ്ദിച്ചാൽ ഭയപ്പെടുത്തി വേട്ടയാടുക ഇതൊക്കെയാണ് ഇന്നിവിടെ നടക്കുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് എൽഎസ്എയുടെ തീരുമാനം; സംഘടനാ നേതാക്കൾ വ്യക്തമാക്കി.
പ്രതിരോധത്തിന്റെ തുടക്കമെന്ന നിലയിൽ കഴിഞ്ഞ ദിവസം കൊച്ചു കുട്ടികളും വൃദ്ധരുമടക്കം കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹവും ആയിരക്കണക്കിന് വിദ്യാർഥികളും പങ്കെടുത്ത ‘വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ’ എന്ന പ്രതിഷേധം നടന്നിരുന്നു. കേരളമടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും ഐക്യദാർഢ്യങ്ങളും പിന്തുണയും ലഭിച്ച ഈ പ്രതിഷേധം ഒരു തുടക്കമായിരുന്നു.
‘ലോക ശ്രദ്ധയിലേക്ക് ഞങ്ങൾ അനുഭവിക്കുന്ന പീഡനം എത്തിക്കുക തന്നെ ചെയ്യും. സമരം രൂക്ഷമായാൽ ഇന്റർനെറ്റ് ഉൾപ്പടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ നിരോധിച്ച് ഈ ദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള നീക്കവും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ ഞങ്ങൾ തോൽക്കില്ല‘; പ്രദേശവാസിയും വിദ്യാർഥിയുമായ ഷറഫ് മാലിക് പറഞ്ഞു.
എൽഎസ്എ ദ്വീപിലെ അവസ്ഥ വിശദീകരിക്കുന്നു;
നിലവിലുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ജനദ്രോഹനയങ്ങളാണ് ദ്വീപ് ജനതയെ ഈ മഹാമാരിയുടെ കാലത്തും സമരത്തിലേക്ക് നയിക്കാൻ കാരണമായത്. ദിനേശ്വർ ശർമ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന കഴിഞ്ഞ വർഷം അദ്ദേഹം ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനങ്ങളും പിൻതുടർന്ന രീതികളും ദ്വീപിന് വലിയഗുണം ചെയ്തു. ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഒരു വർഷക്കാലം ലക്ഷദ്വീപിനെ ലോകത്തിന് തന്നെ മാതൃകയാക്കി നിറുത്താനും സാധിച്ചിരുന്നു.
എന്നാൽ, ദിനേശ്വർ ശർമയുടെ മരണശേഷം അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫൂൽ കോദാഭായ് പട്ടേൽ ജനപ്രതിനിധികളുടെ എതിർപ്പുകൾ മാനിക്കാതെ നിലവിലുണ്ടായിരുന്ന എസ്ഒപി (Standard operation procedure) തിരുത്തുകയും ക്വാറന്റെയ്ൻ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എടുത്ത് മാറ്റിക്കൊണ്ടുള്ള പുതിയ എസ്ഒപി കൊണ്ടുവരികയും ചെയ്തു. ഇത് ദ്വീപിനെ കോവിഡ് മഹാമാരിയുടെ ദുരന്തഭൂമിയാക്കി മാറ്റി എന്നതാണ് സത്യം.
ഇതിനെതിരെ പൊതുസമൂഹം സമരം ചെയ്തെങ്കിലും നേതാക്കളെ ജയിലിലടച്ച് സമരത്തെ സർക്കാർ അടിച്ചമർത്തി. പലർക്കെതിരെയും കേസെടുത്ത് ജയിലിലടച്ചു. ദ്വീപിലെ 80തിനായിരത്തോളം വരുന്ന സാധുക്കളായ, പോലീസും കോടതിയൊന്നും കണ്ടു പരിചയമില്ലാത്ത മനുഷ്യരിൽ ഭീതി നിറച്ച് സമരം പ്രതിരോധിക്കാമെന്ന പദ്ധതി പക്ഷെ, പാളുകയാണ്. അതാണ് പൊതുസമൂഹം സമരങ്ങൾക്ക് നൽകുന്ന പിന്തുണയിൽ നിന്ന് മനസിലാകുന്നത്.
പുതിയ എസ്ഒപി നടപ്പിലാക്കുമ്പോൾ, കോവിഡ് വന്നാലും അതിനെ ചെറുക്കാനുള്ള ആരോഗ്യ സൗകര്യങ്ങൾ ഇവിടെ കൊണ്ടുവരും എന്നായിരുന്നു അന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞിരുന്നത്. എന്നാൽ അതിനെ ചെറുക്കാൻ വേണ്ട ഒരു സൗകര്യവും ഇല്ലാതെ ദിനംപ്രതി കോവിഡ് കേസുകൾ കൂടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, വളരെ ചെറിയ ജനസംഖ്യയുള്ള ഈ ദ്വീപിൽ കോവിഡ് മരണങ്ങൾ കൂടിയാൽ അത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുക. വ്യാപകമാകുന്ന കേസുകൾ മൂലം കോവിഡാനന്തര രോഗങ്ങളും കൂടുകയാണ്. ഇതെല്ലാം വലിയ പ്രതിസന്ധിയാണ് ദ്വീപിൽ ഉണ്ടാക്കുക.
നിലവിൽ ലക്ഷദ്വീപിൽ ലോക്ക്ഡൗണാണ്. കഴിഞ്ഞ വർഷം ഈ സഹചര്യത്തിൽ ചെയ്തത് പോലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണമോ, വരുമാനം നഷ്ടമായ ആളുകൾക്ക് സഹായം നൽകാനോ ഇന്നത്തെ അഡ്മിനിസ്ട്രേറ്റർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ലക്ഷദ്വീപിൽ സ്ഥിരനിയമന നഴ്സുമാരേക്കാൾ, വളരെ ചെറിയ ശമ്പളത്തിന് ജോലി നോക്കുന്ന താൽക്കാലിക നിയമനം ലഭിച്ച നഴ്സുമാരാണ് കൂടുതലുള്ളത്. ഈ സാധുക്കളിൽ പലരും ഇന്നും പിപിഇ കിറ്റ് പോലും ആവശ്യത്തിന് ഇല്ലാതെയാണ് കോവിഡിനെതിരെ പോരാടുന്നത്. സ്വന്തം ജീവനും ആരോഗ്യവും പണയപ്പെടുത്തി ഈ പ്രത്യേക സാഹചര്യത്തിൽ അമിത ജോലിഭാരം ഏറ്റെടുക്കുന്ന ഇവർക്ക് ശമ്പളം വർധിപ്പിച്ച് കൊടുക്കാൻ പോലും ഭരണകൂടം തയ്യാറായിട്ടില്ല.
കഴിക്കുന്ന ഭക്ഷണം ഒരാളുടെ മൗലികാവകാശമാണ് അതിൽ ഇടപെടാൻ പാടില്ല എന്ന സുപ്രിം കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കെ പശു, പോത്ത് തുടങ്ങിയവയെ അറുക്കാനോ കഴിക്കാനോ പാടില്ല എന്ന നിയമവും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുതിയ ഭരണകൂടം. ലോകത്തിൽ തന്നെ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് പോലുള്ള കരിനിയമങ്ങൾ കൊണ്ട് വന്ന് ജനങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ലക്ഷദ്വീപ് പ്രൊഹിബിഷൻ റെഗുലേഷൻ (Lakshadweep Prohibition Regulation) എന്ന നിയമം നിലനിൽക്കേ മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലേക്ക് ബാർ തുടങ്ങാനുള്ള ലൈസൻസ് അനുവദിച്ച് കൊടുത്ത് കൊണ്ട് ലക്ഷദ്വീപിന്റെ സംസ്കാരത്തെയും ജീവിതമൂല്യങ്ങളെയും തന്നെ ചോദ്യം ചെയ്യുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നത്.
1994ലെ പഞ്ചായത്ത് റെഗുലേഷൻ ആക്റ്റ് പ്രകാരം ജനപ്രതിനിധികൾക്കുള്ള അധികാരങ്ങൾ ഇപ്പോൾ പരിമിതപ്പെടുത്തി. മാത്രമല്ല, പുതിയ റെഗുലേഷൻ കൊണ്ട് വന്ന് നിലവിലുള്ള അധികാരങ്ങൾ തിരിച്ചെടുക്കുകയും അനാവശ്യമായ സെക്ഷനുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. അത് പോലെ Lakshadweep Development Regulation എന്ന നിയമം കൊണ്ടുവന്നു. ഇത് പ്രകാരം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വീപുകാരുടെ സ്ഥലം അവരുടെ അനുവാദമില്ലാതെ തന്നെ സർക്കാരിന് പിടിച്ചെടുക്കാൻ സാധിക്കും. പിടിച്ചെടുക്കുന്ന സ്ഥലം, വീടും മറ്റും നിൽക്കുന്ന പ്രദേശമാണെങ്കിൽ അത് അവരെ കൊണ്ട് തന്നെ പൊളിച്ച് മാറ്റിക്കാനും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചുമാറ്റാത്ത പക്ഷം 2 ലക്ഷം രൂപവരെ സ്ഥലമുടമയിൽ നിന്ന് പിഴഈടാക്കാനും അധികാരം നൽകുന്നതാണ് ഈ ജനവിരുദ്ധ നിയമം.
അഡ്മിനിസ്ട്രേഷന്റെ പരിഷ്കാരങ്ങളുടെ ഭാഗമായി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന ലക്ഷദ്വീപ് പൈതൃകവും സംസ്കാരവും ജീവിതവും അടുത്തറിയുന്ന പ്രദേശവാസികളായ ഉദ്യോഗസ്ഥരെ ചെറിയ പോസ്റ്റുകളിലേക്ക് തരംതാഴ്ത്തി നിയമിച്ചു. ശേഷം, ഡെൽഹി ആൻഡമാൻ & നിക്കോബാർ ഐലൻഡ്സ് സിവിൽ സർവീസിലെ ഉദ്യോഗസ്ഥരെ പ്രധാന പോസ്റ്റുകളിൽ നിയമിച്ചു. ഇവർക്ക് കാറ്റും മഴയും വെയിലും കടലാക്രമണവും അസൗകര്യങ്ങളും തൃണവൽക്കരിച്ച് നൂറ്റാണ്ടുകളായി ദ്വീപിനെ കെട്ടിപ്പടുത്ത, ദ്വീപിന്റെ ആത്മാവായ ജീവിതങ്ങളോട് ദയയോ കരുണയോ കാണാതിരിക്കുന്നത് സ്വാഭാവികം.
ദ്വീപിലെ 190ലധികം കായിക മേഖലയിലെ ജീവനക്കാരെയും മറ്റ് അനേകം താൽക്കാലിക ജീവനക്കാരെയും പിരിച്ച് വിട്ടു. ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട്, വർഷങ്ങളായി ഭവന നിർമാണത്തിന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്ന മണ്ണ്, ചരൽ തുടങ്ങിയവരുടെ ലഭ്യത നിർത്തലാക്കുകയും ചെയ്തു.
ഭൂരിപക്ഷ ദ്വീപുകാരും ആശ്രയിക്കുന്ന മൽസ്യബന്ധന മേഖലയിലെ തൊഴിലാളികൾ തീരദേശത്ത് ഉപയോഗിച്ച് കൊണ്ടിരുന്ന സ്ഥലങ്ങളിൽ നിന്ന് അകാരണമായി ഒഴിപ്പിക്കുകയും, തൊഴിലിന്റെ ഭാഗമായി ഇവർ കെട്ടിയിരുന്ന വേലികൾ തകർത്ത് തീ ഇടുകയും ചെയ്തു. ലക്ഷദ്വീപിലെ ടൂറിസം ഉൾപ്പടെയുള്ള വാണിജ്യലാഭം മാത്രം നോക്കികാണുന്ന അഡ്മിനിസ്ട്രേഷൻ ദ്വീപ് വാസികളായ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. ജനദ്രോഹപരമായ കാര്യങ്ങൾ ചെയ്യാൻ ഒരുമടിയും അഡ്മിനിസ്ട്രേറ്റർ കാണിക്കുന്നുമില്ല.
ഇത്തരം നിരവധി കരണങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് ജനത സമരമുഖത്തേക്ക് ഇറങ്ങിയത്. വരാനിരിക്കുന്ന സമരത്തിന്റെ സൂചകം മാത്രമാണ് കഴിഞ്ഞ ദിവസം നടന്ന ‘വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ’ എന്ന പ്രതിഷേധം. ദ്വീപ് ജനതയുടെ സ്വത്വം നിലനിറുത്താനും അവകാശങ്ങൾ തിരിച്ചുപിടിക്കാനും അഭിമാനം കാത്തുരക്ഷിക്കാനും സമരപരിപാടികളുമായി മുന്നോട്ടു തന്നെയാണ് പോകുക; എൽഎസ്എ വിശദീകരിച്ചു.
സഹനവും അതേ സമയം പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും പോരാട്ടവീര്യവും ദ്വീപ്വാസികളുടെ ജൻമഗുണമാണ്. അതിനാൽ വിജയം നേടുംവരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട് പോകാനാണ് തീരുമാനം; എൽഎസ്എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അനീസ് പറഞ്ഞു.
സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടനവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിടി ബൽറാം, എളമരം കരീം, സംവിധായിക ഐഷ സുൽത്താന തുടങ്ങി നിരവധി പ്രമുഖരാണ് പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തുള്ളത്. ലക്ഷദ്വീപ് എംപി ഉൾപ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക പ്രമുഖരും സോഷ്യൽ മീഡിയയിലൂടെയും രംഗത്ത് വന്നിട്ടുണ്ട്.
‘എൻവൈസി‘ ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കോയ അറഫ മിറാജ് ലോക്ക്ഡൗണ് കഴിഞ്ഞാൽ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എൽഎസ്എ ഭാരവാഹികൾ പറഞ്ഞു.
Most Read: ലക്ഷദ്വീപില് ഫാസിസ്റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്ത്താന