തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കറുടെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായി പോയെന്ന് വിഡി സതീശൻ പ്രതികരിച്ചു. സ്പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടു കൂടി പ്രവർത്തിക്കണം. സ്പീക്കറുടെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായി. വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും വിഡി സതീശൻ പറഞ്ഞു.
ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കേണ്ട. ബിജെപിയും ആർഎസ്എസും അവസരം ഉപയോഗപ്പെടുത്തുകയാണ്. സിപിഎം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി. എരിതീയിൽ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. കോൺഗ്രസ് ഇതുവരെ പ്രതികരിക്കാതിരുന്നത് മനപൂർവ്വമാണ്. എരിതീയിൽ എണ്ണ ഒഴിക്കേണ്ട എന്നായിരുന്നു കോൺഗ്രസ് നിലപാട്. ഇപ്പോൾ വിഷയങ്ങൾ കൈവിട്ടുപോയെന്നും അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
സിപിഎം നേതാക്കളെല്ലാം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വെള്ളമൊഴിച്ചു തണുപ്പിക്കാനാണ് ശ്രമം നടത്തേണ്ടത്. കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ ആളിക്കത്തിച്ചതും സിപിഎമ്മാണ്. വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്. വിശ്വാസത്തെ മുറിപ്പെടുന്ന പ്രവർത്തനങ്ങൾ പാടില്ല. ബിജെപിയെ തിരിച്ചറിയാനുള്ള ശേഷി എൻഎസ്എസിനുണ്ട്. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കപ്പെടണം. കോൺഗ്രസ് ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്റ്റിൽ








































