ബെംഗളൂരു: മദ്യവ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയായ യുവതിയും യുവാവും ബെംഗളൂരുവിൽ അറസ്റ്റിൽ. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ്പ ബാബു (27) എന്നിവരാണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പോലീസിന് കൈമാറുകയായിരുന്നു.
ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം. ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയായ കെആർ കമലേഷിനെയാണ് ഇരുവരും തട്ടിപ്പിനിരയാക്കിയത്. മദ്യക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു ഇരുവരും വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. എന്നാൽ, ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കോടികണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ(ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് പിടിയിലായ ശിൽപ്പ.
Most Read| പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാർഥികൾ ഇന്ന് മണ്ഡല പര്യടനത്തിൽ