കണ്ണൂർ: നരേന്ദ്രമോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ‘ഇന്ത്യ’ എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്നും ബിജെപിയുടെ നീക്കം വിഭജനവും വിഭാഗീയതയുമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കണ്ണൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്തെ നശിപ്പിക്കാൻ അനുവദിക്കാതിരിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2024ൽ നരേന്ദ്ര മോദിയെ താഴെയിറക്കിയേ മതിയാകൂവെന്ന മുദ്രാവാക്യത്തോടെയാണ് ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. അതിനാലാണ് മോദി സർക്കാർ ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കുന്നതിനായി രംഗത്തിറങ്ങിയത്. വെറുപ്പിന്റെ കമ്പോളം തുടരുകയെന്നതാണ് പേരുമാറ്റത്തിലൂടെ മോദി സർക്കാർ ശ്രമിക്കുന്നത്- കെസി വേണുഗോപാൽ പറഞ്ഞു.
അവരുടെ ലക്ഷ്യം വർഗീയതയാണ്. നരേന്ദ്രമോദിയുടെ കപട രാഷ്ട്രീയങ്ങൾ പുറത്തുകൊണ്ടുവരും. മണിപ്പൂരിൽ തമ്മിൽ തല്ലിയ ഇരുവിഭാഗങ്ങളും ഒരുപോലെ വാരിപ്പുണർന്ന നേതാവാണ് രാഹുൽ ഗാന്ധി. അതാണ് രാഷ്ട്രീയം. അതാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പെരുപ്പിച്ചു കാണിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയല്ല വേണ്ടത്, രണ്ടുപേരും നമ്മുടെ സഹോദരൻമാരാണ്. അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്. അതിനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ കഴിയാത്തവരാണ് രാജ്യസ്നേഹത്തെ കുറിച്ച് പറയുന്നത്. മോദിയെ പുറത്താക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. ഇന്ത്യ ഒന്നിക്കും വരെ ജോഡോ യാത്ര തുടരും. ഭാരത് ജോഡോ യാത്രക്ക് യഥാർഥ കമ്യൂണിസ്റ്റുകാരൻ രാഹുൽ ഗാന്ധിയെ മനസിൽ സല്യൂട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. ഇന്ന് കേരളത്തിൽ യഥാർഥ കമ്മ്യൂണിസമില്ല- കെസി വേണുഗോപാൽ വ്യക്തമാക്കി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിലും കെസി വേണുഗോപാൽ പ്രതികരിച്ചു. കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന ആരോപണം എംവി ഗോവിന്ദൻ ഉയർത്തിയത്, പുതുപ്പള്ളിയിൽ തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമാണെന്നും കെസി വേണുഗോപാൽ വിമർശിച്ചു.
Most Read| ‘വംശഹത്യ’ എന്ന വാക്ക് ഉദയനിധി പറഞ്ഞിട്ടില്ല; ബിജെപിയുടേത് നുണപ്രചാരണം-എംകെ സ്റ്റാലിൻ