ക്രിക്കറ്റ് ലോകകപ്പിൽ ആരാധകർ ശ്വാസമടക്കി കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്‌താൻ പോരാട്ടം ഇന്ന്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടുമണിക്കാണ് മൽസരം. നേർക്കുനേർ വരുമ്പോഴെല്ലാം ആവേശം കൊടുമുടിയിലെത്തിക്കുന്ന മൽസരം. ഇന്ത്യയും പാകിസ്‌താനും നേർക്കുനേർ എത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല.
ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ ജയം പാകിസ്‌താന് ഇന്നും കിട്ടാക്കനിയാണ്. ആ കനി തേടിയാണ് ബാബർ അസം പട നയിച്ചെത്തുന്നത്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനക്കാരെ വീഴ്‌ത്താൻ രണ്ടാം സ്‌ഥാനക്കാർക്ക് എന്ത് അത്‌ഭുതം സൃഷ്‌ടിക്കാനാകുമെന്നാണ് അഹമ്മദാബാദിലെത്തുന്ന ഓരോ ക്രിക്കറ്റ് പ്രേമിയും ഉറ്റുനോക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ആദ്യ രണ്ടു മൽസരങ്ങളിൽ പുറത്തിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗിൽ ഇന്ന് പാകിസ്‌താനെതിരെ ഇറങ്ങുമെന്നതും ആവേശം ഒന്നുകൂടി ഇരട്ടിപ്പിക്കുന്നുണ്ട്.
ഓസ്‌ട്രേലിയേയും അഫ്‌ഗാനിസ്‌ഥാനേയും അനായാസം മറികടന്നാണ് ഇന്ത്യ മൂന്നാം മൽസരത്തിനിറങ്ങുന്നത്. നെതർലൻഡ്‌സിനോട് വിറച്ചെങ്കിലും ലങ്കയ്‌ക്ക് മുന്നിൽ ബാറ്റിങ് കരുത്ത് കാട്ടിയ പാകിസ്‌താനും മൂന്നാം ജയം തേടുകയാണ്. വിരാട് കോലി, രോഹിത് ശർമ, രാഹുൽ എന്നിവർ മികവ് കാട്ടിയതും ബുംറ ന്യൂബോളിൽ തിളങ്ങിയതും ഇന്ത്യക്ക് കരുത്താണ്. ഒപ്പം ശുഭ്‌മാൻ ഗിൽ ആരോഗ്യവാനെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനവും നീലപ്പടക്ക് ആശ്വാസം നൽകുന്നുണ്ട്.
എന്നാൽ, ഗിൽ വന്നാൽ ആര് പുറത്തുപോകുമെന്നാണ് ഉയരുന്ന ചോദ്യം. ഇഷാൻ കിഷനോ ശ്രേയസ് അയ്യർക്കൊ സ്‌ഥാനം നഷ്‌ടമാകും. അതേസമയം, മുഹമ്മദ് റിസ്‌വാൻ, അബ്‌ദുള്ള ശെഫീഖ്, സൗധ് ഷക്കീൽ എന്നിവർ തിളങ്ങി നിൽക്കുന്നതും ഹസൻ അലി വിക്കറ്റെടുക്കുന്നതും പാകിസ്‌താന് ആത്‌മവിശ്വാസം നൽകുന്നുണ്ട്. ഒപ്പം ബാബർ അസമും ഫഖർ സമാനും സ്‌കോർ ചെയ്യാത്തതിൽ ആശങ്കയുമുണ്ട് അവർക്ക്.
സിനിമ-കായിക രംഗത്തെ പ്രമുഖർ മൽസരം കാണാനെത്തുമെന്നാണ് റിപ്പോർട്. അമിതാഭ് ബച്ചൻ, രജനീകാന്ത്, സച്ചിൻ ടെൻഡുൽക്കർ എന്നിവർ മൽസരം കാണാൻ വിഐപി പാനലിലുണ്ടാകും. ഗായകൻ ശങ്കർ മഹാദേവൻ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഇന്ത്യ-പാക് മൽസരത്തിന് മുന്നോടിയായി നടക്കും. നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് 1,32,000 കാണികളെ ഉൾക്കൊള്ളാനാകും. രാവിലെ പത്ത് മുതൽ സ്‌റ്റേഡിയത്തിൽ പ്രവേശനമുണ്ട്.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!