ന്യൂഡെൽഹി: കേരളത്തിൽ ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയർന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകൾ ആയിരുന്നു. ഇതിൽ 115ഉം സ്ഥിരീകരിച്ചത് കേരളത്തിലാണ്.
അതേസമയം, രാജ്യത്ത് സ്ഥിരീകരിച്ച 89.78 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്. അതിവേഗം പടരുന്ന ജെ എൻ 1 ആണ് കേരളത്തിന് ആശങ്കയായി വ്യാപിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകളും നടക്കുന്നത് കേരളത്തിലാണ്. അതേസമയം, കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രം.
കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കണം. ഉൽസവ കാലം മുന്നിൽ കണ്ടു രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം, ജില്ലാ തലത്തിൽ രോഗലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടിപിസിആർ- ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. പുതുക്കിയ കൊവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
Related News| സംസ്ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ