ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ പ്രളയക്കെടുതിയിൽ മരണം പത്തായി. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി എന്നീ മൂന്ന് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ജില്ലകളിലെ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്ര സംഘം ഇന്ന് തൂത്തുക്കുടിയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. തിരുനെൽവേലി- തിരുച്ചെന്തൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഈ റൂട്ടിൽ 16 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
വെള്ളം ഇറങ്ങി തുടങ്ങിയ തെക്കൻ തമിഴ്നാട്ടിൽ രക്ഷാപ്രവർത്തനം ഊർജിതമാണ്. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അതേസമയം, ഡെൽഹി സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ചെന്നൈയിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈകിട്ട് മധുരക്ക് പോകും.
നാളെ തൂത്തുക്കുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും. കേന്ദ്രസംഘം ഇന്ന് തൂത്തുക്കുടിയിൽ എത്തുന്നത് കൊണ്ടാണ് സ്റ്റാലിന്റെ വരവ് നീട്ടിയതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും സ്റ്റാലിൻ ഇന്നലെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി