ആലപ്പുഴ: കുത്തിയതോട് ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ആർത്തുങ്കലിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് പോലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു.
ഇന്ന് രാവിലെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ആർത്തുങ്കൽ പോലീസ് പിന്നീട് കുത്തിയതോട് പോലീസിന് കൈമാറി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടകരമായ രീതിയിൽ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലേത് ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നര വയസുകാരന് ശനിയാഴ്ചയാണ് അതിക്രൂരമായി മർദ്ദനമേറ്റത്. മർദ്ദനത്തിൽ കുട്ടിയുടെ കൈ ഒടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടതു കൈക്കുഴയ്ക്കും പൊട്ടലുണ്ട്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപ്പാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. കുട്ടി നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ബിജുവും ദീപയും രണ്ടു മാസമായി അകന്നു കഴിയുകയാണ്. കുട്ടിയുമായി ദീപ സുഹൃത്തായ കൃഷ്ണ കുമാറിനൊപ്പമാണ് താമസമെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണ കുമാറും ചേർന്ന് കുത്തിയതോട്ടെ ബിജുവിന്റെ വീട്ടിലെത്തിച്ചു. എന്നാൽ, ഈ സമയം ബിജു ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു. ബിജു എത്തിയിട്ട് കുട്ടിയെ കൊണ്ടുവന്നാൽ മതിയെന്ന് ബിജുവിന്റെ അമ്മ ഇവരോട് പറഞ്ഞു.
എന്നാൽ, കുട്ടിയെ വീടിന് പുറത്തിരുത്തി ഇരുവരും സ്ഥലം വിട്ടെന്ന് അയൽവാസികൾ പറയുന്നു. രാത്രി വീട്ടിലെത്തിയ ബിജു കുട്ടിയുടെ ദേഹത്തെ പരിക്കുകൾ കണ്ടു ആദ്യം തുറവൂർ ഗവ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവിലാണ് കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അടുപ്പത്തിലായിരുന്ന പ്രതികൾ കുട്ടിയെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്ന് പോലീസ് പറയുന്നു.
Most Read| സൗജന്യ വാഗ്ദാനങ്ങൾ അരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം