കോഴിക്കോട്: കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എംടി വാസുദേവൻ നായർ നടത്തിയ പ്രസ്‌താവന കേന്ദ്രത്തിന് എതിരേയെന്ന് ആവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിക്കാനിടയില്ല. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു.
പ്രസംഗം കേട്ടപ്പോൾ പ്രശ്‌നം ഒന്നും തോന്നിയില്ല. വാക്കുകൾ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരാണെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി. വ്യക്‌തി ആരാധനയെ സിപിഎം എതിർക്കുന്നു. പക്ഷേ, വ്യക്‌തികളുടെ മികവ് പറയുന്നതിൽ തെറ്റില്ലന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ മുരളീധരൻ എംപി തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് എംടി വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസിലാകും. ഇപി ജയരാജന് മനസിലാകാഞ്ഞിട്ടല്ല. കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക്. പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും മുരളീധരൻ വ്യക്‌തമാക്കി. എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കട്ടേയെന്നും എംടിയുടെ വിമർശനം പിണറായി വിജയനും നരേന്ദ്ര മോദിക്കും ബാധകമാണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
കോഴിക്കോട് നടന്ന കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി, മുഖ്യാതിഥിയായി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗമാണ് ചർച്ചയായത്.
അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്‌ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി