തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയും ചെയ്യും. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമർശനവും കരടിൽ ഉൾപ്പെടുത്തും.
ഗവർണർ- സംസ്ഥാന സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ രാജ്ഭവൻ ശ്രമിച്ചേക്കുമെന്നും കരുതുന്നുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് ഗവർണർ നേരത്തെ പരസ്യമായി പ്രതികരിച്ചതാണ്. എന്നാൽ, അത് അങ്ങനെയല്ലെന്ന് കുറ്റകൃത്യങ്ങളുടെ കണക്കുകൾ നിരത്തി സർക്കാർ വാദിക്കാനാണ് സാധ്യത. സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ തിരുത്തൽ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളും.
ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ചയാവും. സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും. നവകേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് വരെയെത്തിയ വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്.
Most Read| പിന്തുണയില്ല; സംഘടനയിൽ നിന്ന് രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്