തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്ന ഗായിക കെഎസ് ചിത്രക്കെതിരെ രംഗത്തെത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് സംവിധായകനും നടനുമായ മധുപാൽ. ചിത്രക്കെതിരെ രംഗത്തുവന്നെന്ന വാർത്ത തികച്ചും വ്യാജമാണ്. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തു കളയാമെന്നുള്ള ചിലരുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നതെന്നും മധുപാൽ പറഞ്ഞു.
അയോധ്യ പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പരാമർശം വിവാദമായിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പിന്നാലെ ചിത്ര വലിയ രീതിയിൽ സൈബർ ആക്രമണവും നേരിട്ടിരുന്നു. ചിത്രക്കെതിരെ മധുപാൽ രംഗത്തെത്തിയെന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
കൂടാതെ, ചിത്ര പാടുന്ന സിനിമയിൽ താൻ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായും ചില മാദ്ധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ശക്‌തമായ പ്രതികരണവുമായി മധുപാൽ രംഗത്തെത്തിയത്. തനിക്കെതിരെ സൈബർ ആക്രമണവും വ്യാജ വാർത്തയും പ്രചരിക്കുകയാണെന്നും കുപ്രചാരകർക്കെതിരെ താൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മധുപാൽ സാമൂഹിക മാദ്ധ്യമത്തിലൂടെ അറിയിച്ചു.
ചിത്രയും കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും ഗായിക എന്ന നിലയിൽ തനിക്ക് ചിത്രയോട് വലിയ ബഹുമാനം ഉണ്ടെന്നും നടൻ കുറിച്ചു. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചിലരുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയുമായി ബന്ധപ്പെട്ട ചിത്രയുടെ പരാമർശം ഏറെ ചർച്ചയായിരുന്നു. പിന്നാലെ, കേന്ദ്രമന്ത്രി വി മുരളീധരൻ, നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ, ഗായകൻ ജി വേണുഗോപാൽ, നടി കൃഷ്‌ണപ്രഭ, സംവിധായകൻ പ്രകാശ് ബാരെ തുടങ്ങിയവർ ചിത്രയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
Most Read| സൈനികരുടെ കുടിയേറ്റം; മ്യാൻമർ അതിർത്തി വേലികെട്ടി അടക്കും- അമിത് ഷാ