റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സിപി രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 11 മണിക്ക് നിയമസഭയിൽ വോട്ടെടുപ്പ് നടപടികൾ തുടങ്ങും.
81 അംഗ സഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് മഹാസഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി ചംപയ് സോറന്റെ അവകാശവാദം. ബിജെപി സർക്കാറിന്റെ അട്ടിമറി ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ജെഎംഎം എംഎൽഎമാരെ ഇന്നലെ തന്നെ റാഞ്ചിയിൽ എത്തിച്ചു. ഇഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അനുമതിയുണ്ട്.
ഇതിനിടെ, ബിജെപി റാഞ്ചാതിരിക്കാൻ ബിഹാറിലെ 16 കോൺഗ്രസ് എംഎൽഎമാരെയും എഐസിസി നേതൃത്വം ഹൈദരാബാദിൽ എത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് നഗരത്തിലെ ഇബ്രാഹിം പട്ടണത്തിലുള്ള സ്വകാര്യ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. ബിഹാറിൽ മഹാസഖ്യ സർക്കാരിനെ താഴെ വീഴ്ത്തി എൻഡിഎയിലേക്ക് മറുകണ്ടം ചാടിയ നിതീഷ് കുമാർ ഈ മാസം 12നാണ് വിശ്വാസവോട്ട് നേരിടുന്നത്. അതിനാൽ ഫെബ്രുവരി പത്തുവരെ എംഎൽഎമാർ ഹൈദരാബാദിൽ തുടരുമെന്നാണ് സൂചന.
Most Read| ഗ്യാന്‍വാപി മസ്ജിദിൽ ആരാധന നടത്തി ഹൈന്ദവർ