ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ. ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്. കേസിൽ ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ആന്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരായ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ ഹരജി നൽകിയത്. തുടർന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ആന്റണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു.
ഹരജികളിൽ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ജസ്റ്റിസ് സിടി രവികുമാർ വ്യക്തമാക്കിയിരുന്നു. 33 വർഷത്തിന് ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹരജിക്കാരനായ ആന്റണി രാജു എതിർത്തിരുന്നു. 33 വർഷം ഈ കേസുമായി മുന്നോട്ട് പോകേണ്ടിവന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാൽ കേസിന്റെ നടപടികൾ പൂർണമായും അവസാനിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്റ്റിസ്