കൊൽക്കത്ത: പേര് വിവാദത്തിൽ അകപ്പെട്ട ബംഗാളിലെ സഫാരി പാർക്കിലുള്ള അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി. അക്ബർ എന്ന ആൺ സിംഹത്തിന് ‘സൂരജ്’ എന്നും സീത എന്ന പെൺ സിംഹത്തിന് ‘തനയ’ എന്നും പേരുകൾ നൽകാനാണ് ബംഗാൾ സർക്കാരിന്റെ നീക്കം. ബംഗാൾ സൂ അതോറിറ്റി സെൻട്രൽ സൂ അതോറിറ്റിക്ക് നിർദ്ദേശം സമർപ്പിച്ചു.
സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടതിൽ കൽക്കട്ട ഹൈക്കോടതി വിയോജിപ്പ് അറിയിച്ചിരുന്നു. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. അക്ബർ പ്രഗൽഭനായ മുഗൾ ചക്രവർത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടത് ശരിയായില്ലെന്നും പേരുകൾ മാറ്റാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അക്ബർ എന്ന ആൺ സിംഹത്തെയും സീത എന്ന പെൺ സിംഹത്തെയും മൃഗശാലയിൽ ഒന്നിച്ച് പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണ് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നായിരുന്നു വിഎച്ച്പിയുടെ വാദം. സംസ്ഥാന വനംവകുപ്പും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറുമായിരുന്നു എതിർകക്ഷികൾ.
മൃഗശാലയിലെ സിംഹങ്ങൾക്ക് ദൈവത്തിന്റെ പേരിട്ടതിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ ത്രിപുര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 13നാണ് ഇണ ചേർക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!