ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നൂറിലേറെ പേർ ചികിൽസയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വ്യാജമദ്യം വിറ്റയാൾ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. ഇവരിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ സാമ്പിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി മദ്യപിച്ചു വീട്ടിലെത്തിയ ചിലർക്ക് തലകറക്കം, തലവേദന, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുകയും നാലുപേർ മരിക്കുകയും ചെയ്തതോടെയാണ് ദുരന്ത സൂചനകൾ ലഭിച്ചത്. പിന്നാലെ, പുതുച്ചേരി ജിപ്മെറിലും കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കൽ കോളേജുകളിലുമായി സമാന അസ്വാസ്ഥ്യങ്ങളോടെ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ 12 പേർ കൂടി മരിച്ചു.
സർക്കാർ മദ്യവിൽപ്പന ശാലയായ ടാസ്മാക്കിൽ ഉയർന്ന വില നൽകേണ്ടതിനാൽ പ്രാദേശിക വിൽപ്പനക്കാരിൽ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ, ജില്ലാ കളക്ടർ ശ്രാവൺ കുമാർ ജദാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട്, ലഹരിനിർമാർജന വിഭാഗം ഡിഎസ്പി എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വിദഗ്ധ ചികിൽസ നൽകാനായി വില്ലുപുരം, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കള്ളക്കുറിച്ചി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘവും സംഭവ സ്ഥലത്ത് ഉണ്ട്. കഴിഞ്ഞ വർഷവും വില്ലുപുരം, ചെങ്കൽപെട്ട് ജില്ലകളിൽ വ്യാജമദ്യ ദുരന്തമുണ്ടായിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ