പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കോൺഗ്രസിൽ സ്‌ഥാനാർഥി വിവാദവും പുകയുന്നു. പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചത്. ഇതിനകം പി സരിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് പാലക്കാട്ടെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു. അതിനിടെ, പി സരിൻ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. രാഹുൽ മാങ്കൂട്ടത്തിലിനെ മൽസരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുക. സ്‌ഥാനാർഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുത്, ജനാധിപത്യ മര്യാദ പാലിക്കണം, ജില്ലയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു.
എന്നാൽ, രാഹുലിന് ജില്ലയിൽ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം. രാഹുലിനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പാലക്കാട്ടെ ചില കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. ഇവർ സംസ്‌ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്‌ഥാനാർഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മൽസരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ മുരളീധരനെ മൽസരിപ്പിക്കണമെന്നുമാണ് ചിലരുടെ ആവശ്യം.
Most Read| എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി