തിരുവനന്തപുരം: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം കത്തുന്നു. സ്‍ഫോടകവസ്‌തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ.
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് ഇല്ലാതാക്കുമെന്നും ആദ്ദേഹം പറഞ്ഞു. വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്താനെന്നാണ് പ്രധാന ഭേദഗതി. ഇതനുസരിച്ച്, തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ പോലും നടക്കില്ല.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂർ പൂരത്തെ തകർക്കാനുള്ള നീക്കമായേ കാണാനാകൂ. ഫയർലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റർ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധനാലയങ്ങളുടെ മൈതാനത്തിൽ ഇതിനുവേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്ത് പോലും ആളെ നിർത്താൻ കഴിയില്ല. അനാവശ്യമായും പുതിയ തീരുമാനം ഒട്ടനവധി ആരാധനാലയങ്ങളിലെ ചടങ്ങുകൾ ബാധിക്കും. ഇത് പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Most Read| ഈ മാസത്തെ പെൻഷൻ തുക അനുവദിച്ചു; വിതരണം ഈ ആഴ്‌ച