തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്‍മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പോലീസ് വ്യക്‌തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്.
ആന്തരിക അവയവങ്ങൾ ശാസ്‌ത്രീയ പരിശോധനക്ക് അയച്ചു. ഇതിനിടെ മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ. ഞായറാഴ്‌ച ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം തെക്കൻ ചിറ്റൂർ മത്തശ്ശേരി തറവാട് അംഗമാണ്.
അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയിൽ കണ്ടില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട് വന്നശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്നും കന്റോൺമെന്റ് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി എത്തിയ ദിലീപ് ശങ്കർ നാല് ദിവസം മുൻപാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ മുറിയെടുത്തത്.
ഇടയ്‌ക്ക് രണ്ടു ദിവസം ഷൂട്ട് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരമറിയിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ ഫോൺ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. ഇതിനിടെ ഞായറാഴ്‌ച മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസ് വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടത്.
ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങൾ കൂടുതലായും നോക്കിയിരുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ദേവ, വിദ്യാർഥിയായ ധ്രുവ് എന്നിവരാണ് മക്കൾ.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക








































