തൃശൂർ: പ്രശസ്ത സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു.
കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം, 50 വർഷം നീണ്ട ഗവേഷണ പ്രവർത്തനം വഴി ഇംഗ്ളീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്. 12 വാല്യങ്ങളുള്ള ഹോർത്തൂസ് ഇംഗ്ളീഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലുമാണ് പ്രസിദ്ധീകരിച്ചത്.
1958 മുതൽ അദ്ദേഹം നടത്തിയ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് ഇംഗ്ളീഷ്, മലയാളം പതിപ്പിന് പിന്നിൽ. കേരള സർവകലാശാലയാണ് പതിപ്പുകൾ പ്രസിദ്ധീകരിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.
ശാസ്ത്രമേഖലയിൽ സംഭാവനകളെ പരിഗണിച്ച്, 2020ലാണ് രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്. സസ്യവർഗീകരണ ശാസ്ത്രത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി 2003ൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇകെ ജാനകി അമ്മാൾ പുരസ്കാരവും സമ്മാനിച്ചിട്ടുണ്ട്. കാട്ടുങ്ങൽ ഇ സുബ്രഹ്മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്തംബർ 17ന് പറവൂർ വടക്കേക്കരയിലായിരുന്നു ജനനം.
മധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽ നിന്ന് 1964ൽ സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ആ വർഷം തന്നെ കേരള സർവകലാശാലയുടെ കാലിക്കറ്റ് സെന്ററിൽ ബോട്ടണി വകുപ്പിൽ അധ്യാപകനായി ചേർന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നപ്പോൾ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗവുമായി. ഭാര്യ: ജ്യോൽസ്ന. മകൾ: അനിത. മരുമകൻ: കെപി പ്രീതൻ.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’





































