കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. കേസിലെ ഒന്നാംപ്രതി അനന്തു കൃഷ്‌ണൻ, സത്യസായി ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎൻ ആനന്ദകുമാർ എന്നിവരുടെ സ്‌ഥാപനങ്ങളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
ഇന്ന് പുലർച്ചെ മുതലാണ് കൊച്ചിയിൽ നിന്നുള്ള അറുപതോളം ഉദ്യോഗസ്‌ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്‌ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽ നിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തിൽ നടന്നുവെന്നാണ് ഇഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
പതിവിലയിൽ സ്‌കൂട്ടർ ഉൾപ്പടെ നൽകാമെന്ന് പറഞ്ഞ് സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്. അനന്തു കൃഷ്‌ണൻ ലാലി വിൻസെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
സംസ്‌ഥാന വ്യാപകമായി നടന്ന വൻ തട്ടിപ്പിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയാണ് കോൺഗ്രസ് നേതാവിന് നൽകിയതെന്ന് വ്യക്‌തമായത്. അതേസമയം, തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും അനന്തു തനിക്ക് നൽകിയത് അഭിഭാഷക ഫീസാണെന്നും ലാലി വിൻസെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇത്രയും വലിയ തുക വക്കീൽ ഫീസായി വാങ്ങാൻ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി എന്നത് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്.
ലാലി വിൻസെന്റിന്റെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയ തുക ഫീസായി വാങ്ങിയതിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സ്‌കൂട്ടർ തട്ടിപ്പിൽ കണ്ണൂർ ടൗൺ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. രാഷ്‌ട്രീയഭേദമില്ലാതെ വിവിധ നേതാക്കൾക്ക് അനന്തു പണം നൽകിയെന്നാണ് കണ്ടെത്തൽ.
ഇടുക്കിയിലെ വിവിത രാഷ്‌ട്രീയ നേതാക്കൾക്ക് ഒന്നരക്കോടിയോളം രൂപ ഇയാൾ നൽകിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇടുക്കിയിലെ ഒരു യുവനേതാവിന് മാത്രം 40 ലക്ഷം രൂപ കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. എൽഡിഎഫിന്റെ ജില്ലാ നേതാവിന് 25 ലക്ഷം രൂപയും നൽകി. നേതാക്കളുടെ അടുപ്പക്കാർ വഴിയും ബിനാമികൾ വഴിയുമായിരുന്നു ഇടപാടുകൾ. നാലിടത്ത് അനന്തു ഭൂമി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Most Read| മുഖ്യമന്ത്രി ആര്? ഡെൽഹിയിൽ സസ്‌പെൻസ് തുടരുന്നു; സത്യപ്രതിജ്‌ഞ 20ന്?








































