വാഷിങ്ടൻ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെയാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. മുൻ സർക്കാരുകൾ എട്ടുവർഷം കൊണ്ട് ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ 43 ദിവസങ്ങൾകൊണ്ട് നമ്മൾ ചെയ്തുവെന്നും ട്രംപ് അവകാശപ്പെട്ടു.
സർക്കാർ തലത്തിലുള്ള എല്ലാ സെൻസർഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് പറഞ്ഞു. മനുഷ്യർ പുരുഷൻ, സ്ത്രീ എന്നിങ്ങനെ രണ്ടുതരം മാത്രമേയുള്ളൂവെന്നും ട്രാൻസ്ജെൻഡർ എന്ന വിഭാഗം ഇല്ലെന്നും ട്രംപ് ആവർത്തിച്ചു. ‘സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷൻമാർ കളിക്കുന്നത് വിലക്കൂ’ എന്ന തന്റെ ഉത്തരവിനെ കുറിച്ചും ട്രംപ് സംസാരിച്ചു.
മുട്ടവില നിയന്ത്രണാധീതമാണെന്നും ആളുകൾക്ക് താങ്ങാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അമേരിക്കയുടെ സ്വപ്നം ആർക്കും തടയാൻ കഴിയില്ലെന്ന് പറഞ്ഞ ട്രംപ്, രാജ്യത്തിന്റെ സ്വപ്നങ്ങൾ എപ്പോഴത്തേക്കാളും മികച്ചതായിരിക്കുമെന്നും ആൽമവിശ്വാസം പ്രകടിപ്പിച്ചു.
അമേരിക്കയിലെ കർഷകർക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉൽപ്പന്നങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇത് കർഷകരെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫുകൾ കാർഷിക ഉൽപ്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി.
മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് നൽകിയ ഇളവുകൾ നിർത്തുകയാണ്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈൽ ലഹരിമരുന്ന് ഈ രാജ്യങ്ങളിൽ നിന്നാണ് അമേരിക്കയിൽ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വിഭാഗം ജീവനക്കാർക്ക് ലഭിക്കുന്ന ടിപ്പുകൾ, ഓവർടൈം, മുതിർന്നവർക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കിയെന്നും ട്രംപ് പറഞ്ഞു.
ചില രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യൻ രാജ്യങ്ങൾ, ഇന്ത്യ, ചൈന, ബ്രസീൽ എന്നിവരെല്ലാം കൂടുതൽ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100% ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യുഎസും തീരുവ ചുമത്തും. ഏപ്രിൽ രണ്ടു മുതൽ പകരത്തിന് പകരം തീരുവ ചുമത്തും. ഏപ്രിൽ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാൽ മാറ്റിവെക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്നുള്ള അലൂമിനിയം, ചെമ്പ്, സ്റ്റീൽ എന്നിവയ്ക്ക് 25% തീരുവ ചുമത്തി. ഈ തീരുമാനം തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അലാസ്കയിൽ വാതക പൈപ്പ് ലൈൻ കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































