രാജ്യാന്തര ഒളിമ്പിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. സിംബാംബ്വെയ്ക്കാരി കിർസ്റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 131 വർഷം പിന്നിടുന്ന രാജ്യാന്തര ഒളിമ്പിക് സമിതിയുടെ തലപ്പത്തേക്ക് ഒരു വനിതാ എത്തിയിരിക്കുകയാണ്.
41കാരിയായ കിർസ്റ്റി കോവൻട്രി, ഐഒസി പ്രസിഡണ്ടാകുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ്. 2033 വരെ കിർസ്റ്റി കോവൻട്രിക്ക് പ്രസിഡണ്ട് സ്ഥാനത്ത് തുടരാം. പിന്നീട് നാലുവർഷത്തേക്ക് കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. ഏഴ് സ്ഥാനാർഥികൾ ഉണ്ടായിരുന്ന വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഭൂരിപക്ഷം ഉറപ്പിച്ചാണ് കിർസ്റ്റി പ്രസിഡണ്ടായത്.
പോൾ ചെയ്ത 97 വോട്ടുകളിൽ 49 വോട്ടും കിർസ്റ്റി കോവൻട്രിക്ക് ലഭിച്ചു. കായിക ഫെഡറേഷൻ പ്രസിഡണ്ടുമാരും വിവിധ രാജ്യങ്ങളിലെ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻമാരും ഉൾപ്പെടെയുള്ളവരാണ് വോട്ട് ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള ഐഒസി അംഗം നിത അംബാനിയും പങ്കെടുത്തു.
ഒളിമ്പിക് ദിനമായ ജൂൺ 23ന് ഐഒസിയുടെ പദം പ്രസിഡണ്ടായി കിർസ്റ്റി കോവൻട്രി സ്ഥാനമേൽക്കും. ഒളിമ്പിക് ചാംപ്യൻ എന്ന മേൽവിലാസത്തിൽ തുടങ്ങിയ കിർസ്റ്റി കോവൻട്രിയുടെ യാത്രയാണ് ഇപ്പോൾ ഒളിമ്പിക് സമിതി പ്രസിഡണ്ട് പദവി വരെ എത്തിനിൽക്കുന്നത്. നിലവിൽ സിംബാബ്വെയുടെ കായികമന്ത്രി കൂടിയാണ്.
സിംബാബ്വെയുടെ എക്കാലത്തെയും മികച്ച നീന്തൽ താരമായ കിർസ്റ്റി, 2004 ആതൻസ്, 2008 ബെയ്ജിങ് ഒളിമ്പിക്സുകളിലായി രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ഒളിമ്പിക്സിൽ കൂടുതൽ മെഡൽ നേടിയ ആഫ്രിക്കൻ താരവും സിബാബ്വെ തലസ്ഥാനമായ ഹരാരെയിൽ ജനിച്ച കോവൻട്രി തന്നെ. 2016ൽ നീന്തലിൽ നിന്ന് വിരമിച്ച ശേഷം കായികഭരണ രംഗത്തേക്ക് കടന്ന കിർസ്റ്റി 2019ലാണ് സിംബാബ്വെയുടെ കായികമന്ത്രിയായത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































