തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. അനിശ്‌ചിതകാല സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ച് എറിഞ്ഞാണ് ആശമാർ പ്രതിഷേധിക്കുക. അമ്പതിലധികം ആശാ വർക്കർമാരാണ് മുടി മുറിച്ച് പ്രതിഷേധിക്കുക.
ജില്ലകളിൽ ശക്‌തമായ സമരപരിപാടികളും സംഘടിപ്പിക്കും. ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്. പിന്നീട് ഇത് നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു.
ഇടതുപക്ഷം ഒഴികെയുള്ള രാഷ്‌ട്രീയ നേതാക്കൾ സമരവേദയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം, വിഷയത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, കേന്ദ്രമാണ് നടപടി എടുക്കേണ്ടതെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉൾപ്പടെ പ്രതികരണം.
ആശമാർ കേന്ദ്ര സ്‌കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്‌ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്‌ഥാനവും പരസ്‌പരം വിരൽചൂണ്ടുകയാണ് ഇപ്പോൾ. ഇതിനിടെ, സമരവേദി പൊളിക്കാനുള്ള പോലീസ് നീക്കം വലിയ വിമർശനത്തിന് ഇടയാക്കി. സെക്രട്ടയേറ്റ് ഉപരോധം, നിരാഹാര സമരം എന്നിങ്ങനെ മുറകൾ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും, ആശമാർ ഇന്നും പൊരി വെയിലും മഴയുംകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കലുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ








































