ന്യൂഡെൽഹി: ബില്ലുകൾ പാസാക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ, ജുഡീഷ്യറിക്കെതിരെ വിമർശനവുമായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ. ജഡ്‌ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യത്തിനായി ഇന്ത്യക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ ഇന്റേണുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികൾ രാഷ്‌ട്രപതിക്ക് നിർദ്ദേശം നൽകുന്ന സാഹചര്യം നമുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ”നമ്മൾ എവിടേക്കാണ് പോകുന്നത്? ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഈ ദിവസം വരെ ജനാധിപത്യത്തിന് വേണ്ടി വിലപേശേണ്ടി വന്നിട്ടില്ല.
സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്‌ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. തീരുമാനമെടുത്തില്ലെങ്കിൽ അത് നിയമമാകും. നിയമനിർമാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്‌ജിമാർ നമുക്കുണ്ട്. കാരണം അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല”- ഉപരാഷ്‌ട്രപതി പറഞ്ഞു.
”രാഷ്‌ട്രപതിയാണ് രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്‌തി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്‌ഞയെടുത്തയാളാണ് രാഷ്‌ട്രപതി. എന്തിന്റെ അടിസ്‌ഥാനത്തിലാണ് ജഡ്‌ജിമാർ രാഷ്‌ട്രപതിയോട് ഒരു കാര്യം നിർദ്ദേശിക്കുന്നത്. ഭരണഘടന അനുച്‌ഛേദം 145 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള ഒരു അവകാശം മാത്രമാണ് ജഡ്‌ജിമാർക്കുള്ളത്”- ജഗ്‌ദീപ് ധൻകർ പറഞ്ഞു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!