കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്. വീട് പൂർണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉൾപ്പടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവർക്കാണ് സഹായം ലഭിച്ചിരിക്കുന്നത്.
29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചത്. കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടിയത്. ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമായിരുന്നു ഉണ്ടായത്. 14 വീടുകൾ പൂർണമായി ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കണക്കാക്കിയത്.
മഞ്ഞചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നുതവണ ഉരുൾപൊട്ടിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കർഷകരുടെ ലോണുകൾക്ക് മൊറട്ടോറിയം നൽകാൻ തീരുമാനിച്ചിരുന്നു. കൃഷി പൂർണമായും നശിച്ച കർഷകരുടെ ലോണുകൾക്ക് അഞ്ചുവർഷവും മറ്റ് ലോണുകൾക്ക് ഒരുവർഷത്തേക്കുമാണ് മൊറട്ടോറിയം നൽകാൻ തീരുമാനിച്ചിരുന്നത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ