ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇരുവരും 35 മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പാക്കിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി.
”ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടി വന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. ഏകദേശം 35 മിനിറ്റ് അവർ സംസാരിച്ചു.
ഏപ്രിൽ 22ന് പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഇരുവരും ഇപ്പോഴാണ് സംസാരിക്കുന്നത്”- വിക്രം മിസ്രി പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































