ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ എംഎം നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനം നവംബര്‍ 4ന് ആരംഭിക്കും . മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൈനിക തലത്തിലുള്ള കൂടിക്കാഴ്ചകള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
നിലവില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല പല വിഷയങ്ങളിലും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരസ്യമായതിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത തല ചര്‍ച്ച കൂടി ആയിരിക്കും ഇത്.
നേപ്പാള്‍ സൈനിക തലവന്‍ ജനറല്‍ പൂര്‍ണ ചന്ദ്ര ഥാപയുമായി നരവനെ ചര്‍ച്ചകള്‍ നടത്തും. 1800 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങള്‍ ഇതില്‍ ഉന്നയിക്കും എന്നാണ് സൂചനകള്‍.
നേപ്പാള്‍ ആര്‍മി ഇന്ത്യന്‍ സൈനിക തലവന്‍ ബഹുമാന സൂചകമായി നല്കുന്ന ജനറല്‍ പദവി നേപ്പാള്‍ പ്രസിഡണ്ട് ബിദ്യ ദേവി ഭണ്ഡാരി നരവനെക്ക് സമ്മാനിക്കും. കാഠ്മണ്ഡുവില്‍ വെച്ചായിരിക്കും ചടങ്ങ് നടക്കുക. ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി നരവനെയും നേപ്പാള്‍ സൈനിക തലവന്‍ സമാനമായ പദവി കൈമാറും.
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം ഔദ്യോഗികമായി അംഗീകരിച്ച നേപ്പാളിന്റെ നടപടിക്ക് എതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. നരവനെയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം പഴയ രീതിയില്‍ തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
Read Also: ചന്ദ്രശേഖർ ആസാദിന്റെ അകമ്പടി വാഹനത്തിന് നേരെ വെടിവെപ്പ്