തിരുവനന്തപുരം: അവയവ കച്ചവടത്തിന് ഇടനില നില്ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ സംസ്ഥാനത്ത് പോലീസ് നിരീക്ഷണത്തില്‍. രണ്ടുവര്‍ഷത്തിനിടെ നിയമ വിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണമാരംഭിച്ചു.
എസ്.പി. സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്. തൃശ്ശൂര്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു.
കേസില്‍ മുപ്പത്തഞ്ചോളം സംഘങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. നിയമം ലംഘിച്ചുള്ള നടപടികളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പങ്കും സംശയിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേര്‍ അവയവദാനം നടത്തിയത് ബന്ധുക്കള്‍ക്കോ അറിയുന്നവര്‍ക്കോ അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളും ട്രാന്‍സ് പ്ളാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ടിഷ്യൂസ് ആക്റ്റിലെ വകുപ്പുകളും ചേര്‍ത്താണ്.
Read Also: ഇന്ത്യ-നേപ്പാള്‍ തര്‍ക്കം; സൈനിക തലവന്‍ എംഎം നരവനെ നേപ്പാളിലേക്ക്
40 മുതല്‍ 50 വരെ ലക്ഷം രൂപവരെയാണ് ഏജന്റുമാര്‍ മുഖേന അവയവം സ്വീകരിച്ചവര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, അവയവം നല്‍കിയവര്‍ക്ക് എട്ടുമുതല്‍ 15 ലക്ഷംവരെ രൂപയാണ് ലഭിച്ചത്. ഏജന്റുമാര്‍ ബാക്കിത്തുക തട്ടിയെടുക്കുക ആയിരുന്നു. മാത്രവുമല്ല പണം കൈമാറ്റം ചെയ്തത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയല്ലെന്നും പ്രാഥമിക ഘട്ട അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
അതേസമയം രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ പുല്ലൂറ്റ്, എറിയാട്, അഴീക്കോട് വില്ലേജുകളിലെ ചില കോളനികള്‍ കേന്ദ്രീകരിച്ച് 20 പേര് വൃക്ക വില്‍പ്പന നടത്തിയതായാണ് സൂചന. അടുത്തകാലത്ത് കൊടുങ്ങല്ലൂരിലെ ചില കോളനികളിലെ ചില നിര്‍ധന വീട്ടുകാര്‍ പെട്ടെന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയത് വൃക്കവില്പ്പനയെ തുടര്‍ന്നാണെന്ന സൂചനകളും ക്രൈംബ്രാഞ്ചിന് ലഭിച്ചതായി ആണ് ലഭിക്കുന്ന വിവരം.
National News: ഉദ്ധവിനെതിരെ ബിജെപി