മുംബൈ: ദസ്റാ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രിച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെ ആരോപണവുമായി സംസ്‌ഥാന ബിജെപി വക്‌താവ് കേശവ് ഉപാധ്യേ. സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് തങ്ങളെ കുറ്റം പറയുകയാണെന്ന് കേശവ് ഉപാധ്യേ ആരോപിച്ചു. അധികാരം കൈക്കലാക്കുന്നതിന് ശിവസേന തങ്ങളുടെ ഹിന്ദുത്വ ആശയത്തിൽ വിട്ടുവീഴ്‌ച ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു.
11 മാസം മാത്രം പ്രായമുള്ള ശിവസേന സർക്കാരിന്റെ നേട്ടങ്ങളൊന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ് ഉദ്ധവ് താക്കറെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും വിമർശിക്കുന്നത് എന്നും ബിജെപി നേതാവ് പറഞ്ഞു. “ശിവസേന അധികാരത്തിനായി ഹിന്ദുത്വത്തിൽ വിട്ടുവീഴ്‌ച ചെയ്‌തു. കോൺഗ്രസ് സവർക്കറെ വിമർശിച്ചപ്പോൾ ഉദവ് താക്കറെ ഒരു വാക്കുപോലും പറഞ്ഞില്ല, ഇപ്പോൾ സവർക്കർ ഓഡിറ്റോറിയത്തിൽ നിന്ന് ദസ്റ റാലിയെ അഭിസംബോധന ചെയ്യേണ്ടിവന്നു. ഇത് കാവ്യ നീതിയാണ്,”- അദ്ദേഹം പറഞ്ഞു.
വെറും പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ കർഷകരെ പരിഹസിച്ചുവെന്നും ഉപാധ്യേ ആരോപിച്ചു. കേന്ദ്രം നൽകിയ ജി എസ് ടി നിർദ്ദേശത്തോട് സംസ്‌ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല. സംസ്‌ഥാനത്താണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ ഉള്ളതെന്നും ഉപാധ്യേ പറഞ്ഞു.
Related News: ‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’
ഞായറാഴ്‌ച ദസ്റയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ഉദ്ധവ് താക്കറെ നടത്തിയത്. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചിരുന്നു.