ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഫ്ളാറ്റുകളും ഭൂമിയും വാങ്ങികൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.
ബെംഗളൂരുവിന് പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വർണപാളികളിലെ സ്വർണം വേർതിരിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. വീട്ടിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തിരുന്നു.
ഈ സ്വർണം എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ പരിശോധന നടത്തണം. നിരവധി നിക്ഷേപം പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിൽ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകൾ നടത്തിയെന്നും എസ്ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം.
ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കവർന്നതെന്ന് കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഇയാളുടെ ബെംഗളൂരുവിലെ ഫ്ളാറ്റിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെല്ലാരിയിലെ റൊഡ്ഡാം ജ്യുവൽസ് ഉടമ ഗോവർധന് സ്വർണം വിറ്റെന്ന മൊഴിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 400 ഗ്രാം സ്വർണക്കട്ടികൾ കണ്ടെത്തിയത്.
Most Read| വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ








































