പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജങ്ഷന് സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് സുഹൃത്തുക്കളായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെൻമാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റൂരിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്നു ഇവർ. സുഹൃത്തുക്കളായ ആറുപേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നത് പതിവാണ്. യാത്ര പോയി മടങ്ങുന്നതിനിടെയാണ് അപകടം. വണ്ടിക്ക് കുറുകെ ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ച് താഴെയുള്ള പാടത്തേക്ക് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നു.
Most Read| ‘യുദ്ധത്തിന് തയ്യാർ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ





































