തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്ത്രി കണ്‌ഠരര് രാജീവരെയും സംശയനിഴലിലാക്കുന്നതെന്ന് റിപ്പോർട്. മന്ത്രിയുമായി നേരത്തെ പരിചയം ഉണ്ടായിരുന്നതായി ഉണ്ണിക്കൃഷ്‌ണൻ പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്ന് പത്‌മകുമാർ മൊഴി നൽകിയതായാണ് വിവരം.
താൻ പരിചയപ്പെടുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയിലുള്ള വ്യക്‌തിയായിരുന്നു. പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദനുമായിട്ടും പോറ്റിക്ക് പരിചയമുണ്ടായിരുന്നുവെന്നും പത്‌മകുമാർ എസ്ഐടിക്ക് മൊഴി നൽകിയതായാണ് വിവരം.
അതേസമയം, ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന ആരോപണം പത്‌മകുമാർ ഇപ്പോഴും എസ്ഐടിക്ക് മുന്നിൽ സമ്മതിച്ചിട്ടില്ല. ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നതെന്നും സ്വർണം തട്ടിയെടുക്കാൻ വേണ്ടിയല്ല പോറ്റിയുടെ പക്കൽ ഉരുപ്പടികൾ കൊടുത്തുവിട്ടതെന്നുമാണ് പത്‌മകുമാറിന്റെ നിലപാട്.
സ്വർണ ഉരുപ്പടികൾക്ക് കാലപ്പഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ അത് മിനുക്കാനും ഒപ്പം തന്നെ അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയാണ് കൊണ്ടുപോയതെന്നും ദ്വാരപാലക പാളികളും കട്ടിളപ്പാളിയും വാതിലും ഉൾപ്പടെയുള്ളവയാണ് ഇതിനായി കൊണ്ടുപോയതെന്നും പത്‌മകുമാർ പറയുന്നു. ഈ തീരുമാനം താൻ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് എന്നുമാണ് പത്‌മകുമാർ മൊഴി നൽകിയിരിക്കുന്നത്.
ശബരിമലയിൽ സ്‌പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്‌മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഈ വിഷയത്തിൽ അന്വേഷണ സംഘം കൂടുതൽ വ്യക്‌തത വരുത്തേണ്ടതുണ്ട്. അതേസമയം, സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്‌റ്റഡിയിലുള്ള പത്‌മകുമാറിനെ ഇന്ന് വൈകീട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































