ന്യൂഡെൽഹി: ബിഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ അട്ടിമറി നീക്കത്തിൽ പ്രതിസന്ധിയിലായി നേതൃത്വം. ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്നാണ് അഭ്യൂഹം. ഇവർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തിയതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ആറ് എംഎൽഎമാർ എൻഡിഎ പക്ഷത്തേക്കെത്തിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് പ്രതിനിധ്യം പൂജ്യമാകും. 2025ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 243ൽ 202 സീറ്റുകളും എൻഡിഎ നേടിയിരുന്നു. ബിജെപി 89, ജെഡിയു 85 സീറ്റുകളായിരുന്നു നേടിയത്. മഹാസഖ്യമാകട്ടെ 35 സീറ്റുകളിൽ ഒതുങ്ങി. ഇതിൽ ആർജെഡി 25 സീറ്റുകൾ നേടി. 61 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.
അതേസമയം, എംഎൽഎമാരെ എൻഡിഎ പാളയത്തിൽ എത്തിച്ച് സഖ്യത്തിൽ ആധിപത്യം സ്‌ഥാപിക്കാനാണ് ജെഡിയു നീക്കമെന്നാണ് സൂചന. സംസ്‌ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ എംഎൽഎമാർ അസ്വസ്‌ഥരാണെന്നും അവർ തങ്ങളുമായി ചർച്ച നടത്തിയെന്നും ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നുമാണ് ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ എംഎൽഎമാർ ആറുപേരും പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നല്ലെന്നാണ് വിവരം. അതേസമയം, ഇപ്പോഴത്തെ അഭ്യൂഹങ്ങൾ രാഷ്‌ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ഞങ്ങളുടെ എംഎൽഎമാർ എവിടേക്കും പോകില്ലെന്ന് ഉറപ്പുണ്ട്. അവർ അവരുടെ മണ്ഡലങ്ങളിൽ തിരക്കായതിനാലാണ് പരിപാടികളിൽ പങ്കെടുക്കാത്തതെന്നും കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































