കണ്ണൂർ: ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ബസിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിൽ മുഖം പതിഞ്ഞ സ്‌ത്രീ പരാതിയുമായി രംഗത്ത്. തന്റെ മുഖം അനാവശ്യമായി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് യുവതി കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകിയത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിലാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്‌ത്രീയേയും ദൃശ്യങ്ങളിൽ കാണാം. തന്നെ തിരിച്ചറിയാൻ സാധിക്കുന്ന വിവാദ വീഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 17നാണ് ഇവർ സൈബർ പോലീസിൽ പരാതി നൽകിയത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് ആത്‍മഹത്യ ചെയ്യുകയും പ്രതിയായ ഷിംജിത റിമാൻഡിലാവുകയും ചെയ്‌തു. അതേസമയം, ബസിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസിൽനിന്ന് ഇറങ്ങിപ്പോയതായും റിപ്പോർട്ടിൽ പറയുന്നു.
ദീപക്കിനെ ഉൾപ്പെടുത്തി ഷിംജിത ഏഴോളം വീഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും അവ എഡിറ്റ് ചെയ്‌ത ശേഷം സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഷിംജിതയുടെ ഫോൺ ഉൾപ്പടെ പോലീസ് പരിശോധിച്ച് വരികയാണ്.
Most Read| അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട്; 22 സ്‌റ്റേഷനുകൾ, പ്രഖ്യാപനം ഉടൻ








































