ദുബായ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. അടുത്തിടെ ഫ്രാൻസിലെ ഒരു സ്‌കൂളിൽ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ഉപയോഗിച്ചു എന്ന പേരിൽ സാമുവൽ പാറ്റി എന്ന അധ്യാപകനെ ഫ്രഞ്ച് പോലീസ് കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ്, അധ്യാപകന്റെ കൊലപാതകം ഇസ്‌ലാമിക തീവ്രതയാണെന്ന് പറഞ്ഞ് ഫ്രഞ്ച് പ്രസിഡണ്ട് രംഗത്തെത്തിയത്. തുടർന്ന്, പ്രവാചകനെ നിന്ദിച്ചു എന്ന് ആരോപിച്ച് മുസ്‌ലിം ഭൂരിപക്ഷമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രതിഷേധം ശക്‌തമാവുകയായിരുന്നു.
കുവൈത്തിലെ വ്യാപാര സ്‌ഥാപനങ്ങൾ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ചു. സൗദി അറേബ്യയിൽ സ്‌ഥിതി ചെയ്യുന്ന ഫ്രഞ്ച് സൂപ്പർ മാർക്കറ്റ് ശൃംഖലയായ കാരഫോറിനെ ബഹിഷ്‌കരിക്കുക എന്ന് ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ഹാഷ്‌ടാഗുകൾ സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
കുവൈത്ത് വിദേശകാര്യ മന്ത്രി കഴിഞ്ഞദിവസം ഫ്രഞ്ച് അംബാസിഡറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അധ്യാപകന്റെ കൊലപാതകം കുറ്റകൃത്യം തന്നെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും, പ്രവാചകനെ വെറുപ്പും വിദ്വേഷവും വർഗീയതയും സൃഷ്‌ടിക്കുന്ന രാഷ്‌ട്രീയവും ഔദ്യോഗികവുമായ പരാമർശങ്ങളിലൂടെ അപമാനിക്കുന്നത് ഉടൻ തടയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
കുവൈത്തിന് പുറമേ ജോർദ്ദാൻ, തുർക്കി,ഖത്തർ എന്നിവിടങ്ങളിലും വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. ജനങ്ങൾ തെരുവുകളിൽ ഇമ്മാനുവൽ മാക്രോണിന്റെ ചിത്രങ്ങൾ കത്തിച്ചു. ഫ്രഞ്ച് നഗരങ്ങളിലേക്കുള്ള വിമാന ബുക്കിങ്ങുകൾ പോലും വിവിധ ട്രാവൽ ഏജൻസികൾ നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം, മിഡിൽ ഈസ്‌റ്റിലെ ഫ്രഞ്ച് ഉൽപന്നങ്ങളുടെ ബഹിഷ്‌കരണം അടിസ്‌ഥാന രഹിതമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Also Read: വ്യാജം; വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്‌ബ