ഫ്രാൻസ്: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് പോൾ പോഗ്‌ബ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിന്റെ പശ്‌ചാത്തലത്തിൽ ദേശീയ ജഴ്‌സിയിലെ കളി മതിയാക്കിയെന്ന വാർത്തയാണ് പോഗ്‌ബ തള്ളിയത്. ‘ദി സൺ’ എന്ന അന്തർ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌ത വാർത്തയിൽ വ്യാജ വാർത്ത എന്ന് എഴുതി ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് ഇക്കാര്യത്തിന് താരം വ്യക്‌തത വരുത്തിയത്.
Also Read: സോഷ്യല്‍ മീഡിയയിലെ ഇസ്‍ലാമോഫോബിയ; ഫേസ്ബുക്കിന് ഇമ്രാന്‍ഖാന്റെ കത്ത്
പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചു എന്ന് ആരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോൺ വിവാദ പരാമർശം നടത്തിയത്. 47 കാരനായ പാറ്റിയെ ഫ്രഞ്ച് പോലീസ് വെടിവെച്ച് കൊന്നിരുന്നു. തുടർന്ന്, പാറ്റിയുടെ കൊലപാതകം ഇസ്‌ലാമിക ഭീകരതയാണെന്ന് പ്രഖ്യാപിച്ച മാക്രോൺ മുസ്‌ലിം ആരാധനാലങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട അധ്യാപകനെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ഇസ്‌ലാം മത വിശ്വാസിയായ പോൾ പോഗ്‌ബ വിരമിച്ചു എന്നാണ് ദി സൺ റിപ്പോർട്ട് ചെയ്‌തത്.
പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്‌റ്റർ യുണൈറ്റഡിനും ഫ്രാൻസ് ദേശീയ ടീമിനും വേണ്ടി കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് പോൾ പോഗ്‌ബ. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന് കിരീടം നേടിയതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് അദ്ദേഹം.