ന്യൂഡെൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്. ഈമാസം അവസാനം അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴുവരെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ മൂന്ന് രാഷ്‌ട്രങ്ങൾ അടങ്ങുന്ന ഇൻഡോ- പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.
ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്‌ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ, ഓസ്‍ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്‌തിപ്പെടുത്തുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
മുംബൈയിൽ നിന്നാണ് കാർണി ഇന്ത്യാ സന്ദർശനം ആരംഭിക്കുക. ശേഷം ന്യൂഡെൽഹിയിലെത്തുന്ന മാർക്ക് കാർണി, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് പ്രധാന വിഷയമാകും.
നയതന്ത്രപരമായ അസ്വാരസ്യങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പഴയപടിയാക്കുന്നതിൽ ഈ സന്ദർശനം അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജി7 ഉച്ചകോടികളിൽ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.
കാനഡ മുൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. എന്നാൽ, ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































