കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ജസ്‌റ്റിസ് ബെച്ചു കുര്യൻ പുറപ്പെടുവിച്ചത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. ‘കേരള സ്‌റ്റോറി’ എന്ന തലക്കെട്ടിൽ വാസ്‌തവ വിരുദ്ധത ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇത് മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിനിമ ഒരു കലയാണ്. ഇത്തരം വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാൽ, ഈ സിനിമ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്നതിൽ പ്രശ്‌നം ഉണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ടീസറിന്റെ ഉൾപ്പടെ ഉള്ളടക്കം പ്രകോപനപരമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയിൽ വാദിച്ചിരുന്നു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ



































