ടെൽ അവീവ്: ഇറാനിൽ ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ശനിയാഴ്‌ച രാവിലെ ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യുഎസിനും ആക്രമണത്തിൽ പങ്കുണ്ട്.
ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്‌ഫോടനം സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ അടിന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇസ്രയേലിലും പലയിടത്തും സൈറൺ മുഴങ്ങി. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണിതെന്നും ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പ് പുറത്തുവന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസ് സമുച്ചയത്തിന് സമീപമാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഖമനയി സുരക്ഷിത താവളത്തിലേക്ക് മാറിയതായും വിവരമുണ്ട്. അതിനിടെ, എല്ലാ സിവിലിയൻ വിമാനങ്ങളും വിലക്കി ഇസ്രയേലിന്റെ വ്യോമമേഖല അടച്ചിട്ടതായി ഇസ്രയേൽ ഗതാഗത മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പൊതുജനങ്ങൾ വരരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാന്റെ തിരിച്ചടി ഉടൻ ഉണ്ടാകുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നാണ് നിർദ്ദേശം. മുൻകരുതൽ നടപടികളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസി എല്ലാ ഉദ്യോഗസ്‌ഥർക്കും ഷെൽട്ടർ ഇൻ പ്‌ളേസ് (അടിയന്തിര സുരക്ഷാ നിർദ്ദേശം. പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കാതെ ഇപ്പോൾ ഉള്ള സ്‌ഥലത്ത് തന്നെ സുരക്ഷിതമായി തുടരുക) നടപ്പിലാക്കി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































