തിരുവല്ല: മോഷ്‌ടാവിനെ ആത്‌മധൈര്യം കൊണ്ട് നേരിട്ട് ഹീറോയായിരിക്കുകയാണ് വീട്ടമ്മയായ സഫിയ. ഞായറാഴ്‌ച പുലർച്ചെ വീടിന് മുന്നിലെ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിലേക്ക് കടന്ന മോഷ്‌ടാവിനെയാണ് നെടുമ്പ്രം അന്തിചന്തയ്‌ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ നൗഷാദ് (65) ധീരമായി നേരിട്ടത്.
സഫിയ തനിച്ചാണ് വീട്ടിൽ താമസം. ഞായറാഴ്‌ച പുലർച്ചെ എന്തോ ശബ്‌ദം കേട്ടാണ് സഫിയ ഉറക്കം ഞെട്ടിയത്. സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടക്കുമ്പോൾ പുറത്തുനിന്ന് ചില ഒച്ചകൾ കേട്ടു. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു കിടപ്പുമുറി.
കുറച്ചുകഴിഞ്ഞപ്പോൾ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്‌ദം കേട്ടു. ഇതോടെ മോഷ്‌ടാവാണെന്ന് ഉറപ്പിച്ചു. ഒരുകിലോമീറ്റർ മാറി താമസിക്കുന്ന മകളെയും മരുമകനെയും വിളിച്ചു വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാൻ അവർ നിർദ്ദേശിച്ചു. മരുമകൻ പുളിക്കീഴ് പോലീസിലും വിളിച്ച് വിവരമറിയിച്ചു.
ഇതിനിടെ കിടപ്പുമുറിയുടെ വാതിലിലുള്ള ഹാൻഡിൽ തിരിയുന്നത് സഫിയ കണ്ടു. ഉടൻ ‘ഇപ്പം വരുമെടാ പോലീസ്, നീ അവിടെ നിൽക്ക്’ എന്ന് സഫിയ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതോടെ പുറത്തെ അനക്കം കേൾക്കാതായെന്ന് സഫിയ പറഞ്ഞു. അരമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പോലീസും സ്‌ഥലത്തെത്തി.
അവർ വന്ന ശേഷമാണ് കിടപ്പുമുറി തുറന്ന് സഫിയ പുറത്തിറങ്ങിയത്. താഴത്തെ അലമാരകൾ തുറന്ന നിലയിലായിരുന്നെങ്കിലും കാര്യമായ വസ്‌തുക്കൾ ഇവിടെ നിന്ന് കവർച്ച ചെയ്യപ്പെട്ടിട്ടില്ല. അന്തിച്ചന്തയിൽ ആറ്റുമാലിൽ വീട്ടിലും ഞായറാഴ്‌ച രാത്രി കവർച്ച നടന്നിരുന്നു. മുൻവാതിലാണ് കുത്തിത്തുറന്നത്. അന്തരിച്ച ന്യൂറോ സർജൻ ഡോ. സജീവ് തോമസിന്റെ വീടാണിത്.
വീട് അടച്ചിട്ടിരിക്കുകയാണ്. സജീവ് തോമസിന്റെ മക്കൾ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്‌ടമായി എന്നത് വ്യക്‌തമാകൂ. സജീവ് തോമസിന്റെ വീടിന് മുന്നിലെ മൂന്ന് മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നുപോകുന്ന മോഷ്‌ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ പുളിക്കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി









































