മലപ്പുറം: സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും വാക്കിലും പ്രവൃത്തിയിലും മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത് കൊണ്ടാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു.
”സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനമായിരുന്നു ഇടതുപക്ഷം. അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. പക്ഷേ, അവരും സംഘപരിവാറും ഒരേ തൂവൽ പക്ഷികളാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെയടക്കമുള്ള പ്രസ്താവനയ്ക്ക് ഇടതുപക്ഷം പിന്തുണ നൽകി.
ഒരു കലാകാരൻ എന്ന നിലയ്ക്ക് എന്നെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തിൽ നിന്നുണ്ടാകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുണ്ടെങ്കിൽ അത് മുസ്ലിം ലീഗിൽ ആയിരിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പേ ഞാൻ പറഞ്ഞതാണ്. വാക്കിലല്ല, പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത് കൊണ്ടാണ് ലീഗിൽ ചേർന്നത്. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്”- ഹരിഗോവിന്ദൻ പറഞ്ഞു.
Most Read| സംസ്ഥാനത്ത് ഉയർന്ന താപനില തുടരും; ആശ്വാസമായി വേനൽ മഴയും എത്തും







































