കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന ആരോപണമാണ് യുഡിഎഫിനെതിരെ ഉയരുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഫാത്തിമ തെഹ്‌ലിയ സമുദായത്തിന്റെ പേര് പറഞ്ഞ് വീടുകൾ കയറി വോട്ട് അഭ്യർഥിക്കുന്നുവെന്നാണ് ആരോപണം.
ആരോപണത്തിന് പിന്നാലെ ഫാത്തിമ തെഹ്‌ലിയയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. മൂന്ന് റിട്ടേണിങ് ഓഫീസർക്ക് നൽകിയ പരാതിയിലാണ് വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ഉപ വരണാധികാരി തെഹ്‌ലിയയ്‌ക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം.
നേരത്തെ, പ്രചാരണ അനൗൺസ്‌മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ടിപി. രാമകൃഷ്‌ണനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കലക്‌ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്.
നാലുദിവസം മുൻപ് പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് ഉയർന്ന ഒരു അനൗൺസ്‌മെന്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ‘ഖൗമിലെ കുട്ടിയെ (സമുദായത്തിലെ കുട്ടി) വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു’ എന്നതായിരുന്നു എൽഡിഎഫ് സ്‌ഥാനാർഥി ടിപി. രാമകൃഷ്‌ണന്റെ പ്രചാരണ വാഹനത്തിൽ നടത്തിയ അനൗൺസ്‌മെന്റ്.
ഇത് വോട്ടർമാർക്കിടയിൽ മതസ്‌പർധ വളർത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയിലെ കാഫിർ വിവാദത്തിന് സമാനമായ രീതിയിൽ മതവിദ്വേഷം പ്രചരിക്കാനും പേരാമ്പ്രയിലെ മതസൗഹാർദം തകർക്കാനും ഇടതുമുന്നണി ബോധപൂർവം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് പരാതിയിൽ പറയുന്നു.
അതേസമയം, ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ഫാത്തിമ തെഹ്‌ലിയയയുടെ ഇന്നത്തെ പ്രചാരണ പരിപാടികൾ മാറ്റിവച്ചിരുന്നു. പ്രചാരണത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഫാത്തിമ തെഹ്‌ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഇന്നത്തെ പ്രചാരണം റദ്ദാക്കുകയായിരുന്നു.
Most Read| ഇന്ത്യക്ക് കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാർ; റഷ്യ







































