വാഷിങ്ടൻ: ആറാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധം ശമനമില്ലാതെ തുടരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. കേരളത്തിൽ ഉൾപ്പടെ പാചക-വാതക സിലിണ്ടറുകൾ കിട്ടാക്കനിയായി.
ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഊർജ നിലങ്ങളിലും ഇറാൻ മിസൈലുകൾ പതിച്ചു. യുദ്ധം ഇനിയും തുടർന്നാൽ ജനജീവിതം ദുസ്സഹമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനുമേൽ നിരന്തരം സമ്മർദ്ദം തുടരുകയാണ് യുഎസ്.
ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്‌ഥ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്‌ചയ്‌ക്കകം ഹോർമുസ് തുറക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ കടുത്തതായിരിക്കും. വരാനിരിക്കുന്ന ചൊവ്വാഴ്‌ചയെ ‘പവർ പ്ളാന്റ് ഡേ’, ‘ബ്രിഡ്‌ജ് ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണ് നൽകിയത്.
ഇപ്പോഴിതാ യുഎസ് സൈന്യം എപ്പോൾ ആക്രമണം നടത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ആക്രമണ സമയം ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്കായിരിക്കും എന്നാണ് ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ ആയിരിക്കും.
ഇറാനുള്ള പുതിയ ഡെഡ്‌ലൈനായാണ് വിദഗ്‌ധർ ഇതിനെ കാണുന്നത്. ഒരു സൈനിക നീക്കത്തിന്റെ കൃത്യമായ ദിവസവും സമയവും മുൻകൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തിൽ തന്നെ അപൂർവമായ നീക്കമാണ്. ഇറാനിൽ വെച്ച് തകർക്കപ്പെട്ട യുഎസ് വ്യോമസേനയുടെ എഫ്-15 വിമാനത്തിലെ ഉദ്യോഗസ്‌ഥനെ സാഹസികമായി ഉദ്യോഗസ്‌ഥനെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
സമാധാന കരാറിൽ എത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. ഇറാനിലെ വൈദ്യുത നിലങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമിക്കാൻ കുറഞ്ഞത് 20 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ട്രംപ് പറയുന്നത്. അതിനിടെ, ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതിനെ കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം








































