തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് മൂന്നാംവാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേരത്തെ മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീയതിയിൽ മാറ്റം വരുത്തിയത്.
ഹയർ സെക്കണ്ടറി ഫലം മേയ് 25ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. എസ്എസ്എൽസിയുടെ മൂല്യനിർണയം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ 72 മൂല്യനിർണയ ക്യാമ്പുകളിലായി മേയ് മാസം വരെയാണ് മൂല്യനിർണയം നടക്കുക. 12000ത്തോളം അധ്യാപകരും ജീവനക്കാരും മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ടാബുലേഷൻ നടപടികൾ ശേഷമായിരിക്കും മേയ് മൂന്നാം വാരം ഫലം പ്രഖ്യാപിക്കുന്നത്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചുമുതലാണ് ആരംഭിച്ചത്. 30നായിരുന്നു അവസാന പരീക്ഷ. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തന്നെ ആരംഭിച്ചിട്ടുണ്ട്. മേയ് 25ന് ഫലം പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് നിലവിൽ ക്രമീകരണങ്ങൾ ചെയ്‌തിട്ടുള്ളത്. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ചു ഫലപ്രഖ്യാപന തീയതിയിൽ രണ്ടുമൂന്നു ദിവസത്തെ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































