തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.
നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീൽ നൽകിയത്. ജസ്‌റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ആന്റണി രാജുവിന്റെ ആവശ്യം തള്ളിയത്. നേരത്തെ, ഈ ആവശ്യം ഹൈക്കോടതിയും തള്ളിയിരുന്നു.
ശിക്ഷ മരവിപ്പിക്കണം, ഹൈക്കോടതി പരാമർശം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീം കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, സുപ്രീം കോടതി ഹരജി തള്ളിയതോടെ ആന്റണി രാജുവിന്റെ രാഷ്‌ട്രീയ ഭാവി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ആന്റണി രാജുവിന് ആറുവർഷം വിലക്കുണ്ട്.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. പിന്നാലെ അദ്ദേഹം എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. രണ്ടുവർഷത്തിന് മുകളിൽ വിചാരണ കോടതി ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































