കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഭരണകൂടം. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയത്.
മാർച്ചിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ദ്വീപ് സന്ദർശിക്കാൻ ഇനിമുതൽ പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റും (പിസിസി) പ്രാദേശിക സ്‌പോൺസറും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. മുൻപ് ലക്ഷദ്വീപ് യാത്ര ചെയ്യുന്നവർക്ക് എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് സ്‌പോൺസറുടെ സമ്മത പത്രം നിർബന്ധമായിരുന്നു.
മാസങ്ങൾ നീണ്ട നടപടിക്രമങ്ങളിലൂടെ മാത്രമാണ് പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇതിന് പുറമെ ദ്വീപിലെ താമസക്കാരന്റെയോ അംഗീകൃത സംഘടനകളുടെയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററുടെയോ സഹായത്തോടെയാണ് സ്പോൺസർഷിപ്പ് ലഭിച്ചിരുന്നത്.
ദ്വീപുകൾ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി സീപ്ളെയിൻ സർവീസിനും അനുമതിയായി. രാജ്യത്ത് തന്നെ വിപുലമായ റൂട്ടുള്ള ആദ്യത്തെ സീപ്ളെയിൻ സർവീസിനാണ് ലക്ഷദ്വീപിൽ തുടക്കമിടുന്നത്. ദ്വീപിലെ വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ.
http://epermit.utl.gov.in എന്ന വെബ്സൈറ്റിലൂടെ പെർമിറ്റിന് അപേക്ഷിക്കാം. ഒരു അപേക്ഷയിൽ ആറുപേരെ മാത്രമാണ് ഉൾക്കൊള്ളിക്കാനാവുക.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം





































