ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില ഉടനെ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്‌ടം ഉയർത്തുന്നുണ്ട്. ഇതുമൂലം എണ്ണക്കമ്പനികൾ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ശക്‌തമാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഈ ആഴ്‌ച അന്താരാഷ്‌ട്ര അസംസ്‌കൃത എണ്ണ വില നാലുവർഷത്തെ ഉയർന്ന നിരക്കായ ബാരലിന് 126 ഡോളറിൽ എത്തിയിരുന്നു. ഇതിനുശേഷം ചെറിയ തോതിൽ കുറഞ്ഞെങ്കിലും 110 ഡോളറിന് മുകളിലാണ് ഇപ്പോഴും വില.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പരിമിതപ്പെടുത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തടസപ്പെടുകയും ചെയ്‌തതാണ് എണ്ണവില ഉയർന്നുതന്നെ നിൽക്കാനുള്ള കാരണം. പെട്രോൾ ഡീസൽ വിലവർധനവിനൊപ്പം ഗാർഹിക എൽപിജി വിലയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്‌തിരിക്കുന്നത്.
ഒരാഴ്‌ചയ്‌ക്കുള്ളിൽ പെട്രോളിനും ഡീസലിനും അഞ്ചുരൂപ വർധിക്കാനും ഗാർഹിക എൽപിജിക്ക് 50 രൂപ വർധിക്കാനും സാധ്യതയുണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്. കഴിഞ്ഞ ദിവസം വാണിജ്യ എൽപിജിയുടെ വില കുത്തനെ ഉയർത്തിയിരുന്നു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.
വാണിജ്യ എൽപിജി കൂടാതെ വ്യാവസായിക ഡീസൽ, അഞ്ച് കിലോഗ്രാം എൽപിജി, അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് വിൽക്കുന്ന ജെറ്റ് ഇന്ധനം എന്നിവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. നാലുവർഷത്തോളമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം, ഇന്ധനവില വർധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്രത്തെ പറഞ്ഞിരുന്നു. എന്നാൽ, വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായാൽ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്







































