തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക്. ഷെൽട്ടർ ഹോമിലെ ജോലിക്കാരിയായിരുന്നു സുനിത.
ലൈംഗികാതിക്രമം തടഞ്ഞ സുനിതയെ ദീപക് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. സുനിതയ്ക്കൊപ്പം ബന്ധുവായ പെൺകുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും ഇവിടെ ജോലിക്കെത്തിയിരുന്നു. ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് ഇവർ അറിയിച്ചു.
ഇതോടെയാണ് ദീപക് ഇവരെ ഉപദ്രവിക്കാൻ തുടങ്ങിയത്. തങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണെന്ന് മേയ് മൂന്നിന് വൈകീട്ട് ഇവർ ദീപക്കിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് മൃഗീയമായ ഉപദ്രവമുണ്ടായത്. യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ സുനിതയുടെ തലച്ചോറിന് ഉൾപ്പടെ ക്ഷതം സംഭവിച്ചിരുന്നു.
അബോധാവസ്ഥയിലായ സുനിതയെ പൂട്ടിയിട്ട് ദീപക് സ്ഥലം വിട്ടിരുന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ വിവരം പോലീസിൽ അറിയിച്ചതോടെയാണ് വാടാനപ്പള്ളി പോലീസ് ഇടപെട്ട് യുവതിയെ ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞദിവസം യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































