പാലക്കാട്: മാലിന്യ സംസ്കരണ രംഗത്തെ സമ്പൂര്‍ണ നേട്ടം കൈവരിക്കാനുള്ള ജില്ലയുടെ ശ്രമങ്ങളുടെ ഭാഗമായി 26 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്. ഇതോടെ ശുചിത്വ പദവി നേടിയ ജില്ലയിലെ ആകെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 58 ആയി. ഇതില്‍ 54 പഞ്ചായത്തുകളും 4 നഗരസഭകളും ആണുള്ളത്. പുതുതായി പദവി കിട്ടിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ചടങ്ങ് ഒക്ടോബർ 31-ന് നടക്കും.
നേരത്തെ ശുചിത്വ പദവി ലഭിച്ച 32 തദ്ദേശ സ്ഥാപങ്ങള്‍ക്കുള്ള അംഗീകാരം കൈമാറി കഴിഞ്ഞതാണ്. ഹരിത കേരള മിഷനാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ‘എന്റെ വീട് എന്റെ ഉത്തരവാദിത്വം‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
ആദ്യഘട്ടത്തില്‍ ശുചിത്വ വാര്‍ഡുകള്‍ തിരഞ്ഞെടുത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ജൈവമാലിന്യം സംസ്കരിക്കാനുള്ള സാഹചര്യം ഒരുക്കി. ആഘോഷങ്ങള്‍, പൊതുപരിപാടികള്‍ എന്നിവക്ക് ഹരിത ചട്ടം നടപ്പിലാക്കിയിരുന്നു.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനവും ഇതിന്റെ ഭാഗമായി നല്‍കിയിരുന്നു. ശുചിത്വ പദവിയില്‍ എത്തിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും റീസൈക്ളിങ് സംവിധാനവും, അജൈവ മാലിന്യ സംസ്കരണ കേന്ദ്രവും ഉണ്ടാക്കി. ഹരിത കേരള മിഷന്, ശുചിത്വ മിഷന് എന്നിവയുടെ പ്രവര്‍ത്തനം കളക്ടർ നേരിട്ട് വിലയിരുത്തും.
Read Also: രാജ്യത്ത് ആദ്യം; സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു