കണ്ണൂർ: പഴയങ്ങാടിയിലെ കെസി. വേണുഗോപാലിന്റെ ഫ്ളക്സിന് നേരെ കരി ഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾക്കിടെയാണ് ഈ സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ, കണ്ണൂർ പഴയങ്ങാടിയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലെ വേണുഗോപാലിന്റെ ചിത്രത്തിന് നേരെയാണ് കരി ഓയിൽ പ്രയോഗം നടത്തിയത്.
വിഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെട്ട ഫ്ളക്സ് ബോർഡിൽ എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരി ഓയിൽ ഒഴിച്ചത്. സമാധാന അന്തരീക്ഷം തകർക്കാതിരിക്കാനുള്ള മുൻകരുതല്ലെന്ന നിലയിൽ പോലീസ് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണ്.
സംഭവത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം പോലീസിൽ പരാതി നൽകിയിട്ടില്ല. പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണോ അതോ സാഹചര്യം മുതലെടുക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും സമാനരീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.
കെസി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഡെൽഹിയിൽ നിന്ന് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായുള്ള കെസി. വേണുഗോപാലിന്റെ സ്വീകാര്യത എത്രമാത്രം ഉണ്ടെന്ന് ചോദ്യം ചെയ്യപ്പെടുകയാണ്.
Most Read| രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്; കേന്ദ്രം എസ് മൂളുമോ?



































